ശബരിമല സ്വര്‍ണക്കൊള്ള: പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി; കുറ്റപത്രം ഉടൻ
പത്തനംതിട്ട:
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. 2025-ലെ സ്വര്‍ണംപൂശലുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് നടപടി. പ്രശാന്തിന് പുറമെ ബോര്‍ഡ് അംഗം അജികുമാറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.
കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് എസ്‌ഐടിയുടെ ഈ നിർണ്ണായക നീക്കം. ഇത് മൂന്നാം തവണയാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. 2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ പാളികൾ കൊടുത്തുവിടാനുള്ള നീക്കത്തെക്കുറിച്ചാണ് പ്രധാനമായും വിവരങ്ങൾ തേടിയത്. എന്നാൽ, തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത പി.എസ്. പ്രശാന്ത് നിഷേധിച്ചു. ചില വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കേസ് അന്വേഷണം ആരംഭിച്ച് ആറ് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. അഞ്ച് പേരുടെ കൂടി അറസ്റ്റ് ഉണ്ടാകുമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും നടപടികൾ വൈകുകയായിരുന്നു. നിലവിൽ അന്വേഷണം ഊർജ്ജിതമാക്കി കുറ്റപത്രം വേഗത്തിൽ നൽകാനാണ് എസ്‌ഐടിയുടെ തീരുമാനം.
