പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലൻഡ്‌സിൽ എത്തി; ഉഭയകക്ഷി ചർച്ചകളിൽ വ്യാപാരവും സാങ്കേതികവിദ്യയും പ്രധാന അജണ്ട
ന്യൂഡൽഹി:
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ അഞ്ച് രാഷ്ട്ര സന്ദർശനത്തിൻ്റെ രണ്ടാം ഘട്ടത്തിനായി നെതർലൻഡ്‌സിൽ എത്തിച്ചേർന്നു. ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനുമായി അദ്ദേഹം നടത്തുന്ന ഉഭയകക്ഷി ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, അത്യാധുനിക സാങ്കേതികവിദ്യ, പ്രതിരോധം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നു. ശനിയാഴ്ച വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് അതീവ ഊഷ്‌മളമായ സ്വീകരണമാണ് ഡച്ച് അധികൃതർ നൽകിയത്.
ഡച്ച് രാജാവിൻ്റെ അഡ്‌ജുട്ടൻ്റ് ജനറലും മിലിട്ടറി ഹൗസ് മേധാവിയുമായ റിയർ അഡ്‌മിറൽ ലഡ്‌ഗര്‍ ബ്രൂംലാർ, നെതർലൻഡ്‌സ് വിദേശകാര്യ മന്ത്രി ടോം ബെറെൻഡ്‌സൻ, ഇന്ത്യയുടെ നെതർലൻഡ്‌സ് അംബാസഡർ കുമാർ തുഹിൻ എന്നിവരടങ്ങുന്ന ഉന്നതതല സംഘം പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു.
സന്ദർശനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവെച്ചു. “ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾക്ക് വലിയ ഊർജം നൽകിയ സമയത്താണ് എൻ്റെ നെതർലൻഡ്‌സ് സന്ദർശനം. സെമികണ്ടക്‌ടര്‍, ജലം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ പരസ്പര ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഈ സന്ദർശനം മികച്ച അവസരമൊരുക്കും,” എന്ന് അദ്ദേഹം കുറിച്ചു. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിർണായകമായ പല കരാറുകളിലും ഒപ്പുവെക്കുമെന്നാണ് സൂചന.

