ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം: ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം
വാഷിങ്ടൺ:
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇറാനിൽ വീണ്ടും അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി രൂപീകരിച്ച താത്കാലിക കരാറിനെ പൂർണ്ണമായും പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ സൈനിക നടപടി.
ഫെബ്രുവരി 28ന് ആരംഭിച്ച പോരാട്ടം പൂർണമായി അവസാനിപ്പിക്കാനും, അടഞ്ഞുകിടക്കുന്ന കടലിടുക്ക് തുറക്കാനും, ടെഹ്റാൻ്റെ ആണവ പദ്ധതികൾ വെട്ടിച്ചുരുക്കാനും ലക്ഷ്യമിട്ട് ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ തിരിച്ചടി. പുതിയ സംഭവവികാസങ്ങൾ സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര ജലപാതയിലൂടെ കടന്നുപോയ, നിരപരാധികളായ സാധാരണക്കാർ ഉൾപ്പെട്ട വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് കനത്ത വില ഈടാക്കാനാണ് തങ്ങൾ വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നീക്കം അനാവശ്യവും അപകടകരവും നിലവിലുള്ള വെടിനിർത്തൽ കരാറിൻ്റെ നഗ്നമായ ലംഘനവുമാണെന്ന് യുഎസ് കമാൻഡ് കുറ്റപ്പെടുത്തി.
