ആയുഷ് വിഭാഗങ്ങളെ പാർശ്വവത്കരിക്കരുത്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നു
കൊച്ചി:
ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്താനുള്ള നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI).
കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) കീഴിൽ ആയുഷ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിലവിൽ ലഭിക്കുന്ന ഏകീകൃത അക്കാദമിക് സൗകര്യങ്ങൾ, ആധുനിക സിമുലേഷൻ ലാബുകൾ, റിഫ്രഷർ കോഴ്സുകൾ എന്നിവ നഷ്ടപ്പെടുമെന്ന ആശങ്ക അസോസിയേഷൻ നേതൃത്വം പങ്കുവെച്ചു. ഇത്തരം സൗകര്യങ്ങൾ ആയുഷ് മേഖലയ്ക്ക് അന്യമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ആയുഷ് വിഭാഗത്തെ മുഖ്യധാരയിൽ നിന്ന് പാർശ്വവത്കരിക്കാനുള്ള നടപടികളിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരിയും സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.കെ. ഹരിദാസും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
