ഡൊണാൾഡ് ട്രംപ് പദവിയിൽ നിന്ന് ഒഴിയുന്നത് വരെ യു.എസുമായുള്ള യുദ്ധം നീട്ടിക്കൊണ്ടുപോകാൻ തയ്യാറാണെന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങൾക്കാണെന്ന് അമേരിക്ക
വാഷിംഗ്ടൺ / ടെഹ്‌റാൻ:
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലയളവ് അവസാനിക്കുന്നത് വരെ അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടൽ തുടരാൻ ഇറാൻ തയ്യാറാണെന്ന് മുതിർന്ന ഇറാനിയൻ സൈനിക ഉപദേശകന്റെ മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) കമാൻഡറുടെ മുതിർന്ന ഉപദേശകനായ മുഹമ്മദ് റിസ നഖ്‌വിയാണ് യു.എസുമായുള്ള യുദ്ധം ദീർഘിപ്പിക്കാൻ ടെഹ്‌റാന് സാധിക്കുമെന്ന് വ്യക്തമാക്കിയത്.
യുദ്ധം ദീർഘിപ്പിക്കുന്നത് വഴി വാഷിംഗ്ടണിന് കനത്ത സാമ്പത്തിക-സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും തങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ വേഗത്തിൽ മിസൈലുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും അമേരിക്കയ്ക്ക് കൃത്യമായ തന്ത്രങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ത തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) പൂർണ്ണ നിയന്ത്രണം അമേരിക്കയുടെ പക്കലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയും മാധ്യമങ്ങളിലൂടെയുമാണ് യു.എസ് നാവികസേന മേഖലയിൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്.
എന്നാൽ, അന്താരാഷ്ട്ര എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ തുടരുന്നത് ആഗോള ഇന്ധനവില കുത്തനെ ഉയരാൻ കാരണമാകുമെന്ന് വിദഗ്ധരും ഇന്റർനാഷണൽ എനർജി ഏജൻസിയും (IEA) മുന്നറിയിപ്പ് നൽകുന്നു. സംഘർഷം അയവില്ലാതെ തുടരുന്നത് ആഗോള സാമ്പത്തിക വിപണിയെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
