ചിറയിൻകീഴ് കോൺഗ്രസ് തമ്മിലടി: പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫല്ലെന്ന് വെളിപ്പെടുത്തൽ; അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

 ചിറയിൻകീഴ് കോൺഗ്രസ് തമ്മിലടി: പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫല്ലെന്ന് വെളിപ്പെടുത്തൽ; അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

തിരുവനന്തപുരം:

ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിക്കും വിവാദങ്ങൾക്കും ആധാരമായ പാളയം പ്രദീപ് എംഎൽഎയുടെ ഔദ്യോഗിക പേഴ്സണൽ സ്റ്റാഫ് അംഗമല്ലെന്ന് വിവരങ്ങൾ. എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് (PA) എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, നിയമസഭയിലെ ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇയാളുടെ പേര് ഉൾപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. രമ്യ ഹരിദാസിന്റെ സഹായിയായി മാത്രമാണ് പ്രദീപ് പ്രവർത്തിക്കുന്നത്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക അവലോകന യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ റിപ്പോർട്ടുകൾ. ജനപ്രതിനിധികൾക്കും ഔദ്യോഗികമായി നിയമിക്കപ്പെട്ട പിഎമാർക്കും മാത്രം പങ്കെടുക്കാൻ അനുവാദമുള്ള യോഗത്തിലാണ് ഇയാൾ പങ്കെടുത്തത്. ഇതിനെ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലവും മറ്റ് കോൺഗ്രസ് പ്രവർത്തകരും ചോദ്യം ചെയ്യുകയും, വാട്സാപ്പ് ഗ്രൂപ്പുകളിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തതാണ് തുടർന്നുള്ള വൻ സംഘർഷത്തിലേക്ക് വഴിതെളിച്ചത്.

അതേസമയം, കോൺഗ്രസിനെ നാണംകെടുത്തിയ ഈ തമ്മിലടിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച എം. എം. ഹസൻ അധ്യക്ഷനായ അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. വിഷയം സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നതെങ്കിലും, അക്രമം കാട്ടിയ പാളയം പ്രദീപിനും കൂട്ടർക്കുമെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് പരിക്കേറ്റ പ്രാദേശിക നേതാവ് സജാദും കുടുംബവും. വീഴ്ച കണ്ടെത്തിയാൽ ശക്തമായ സംഘടനാ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News