അഴിമതിക്കേസിൽ പ്രതിയാകുമെന്ന ഭീതിയിൽ സിപിഎം; പിണറായിക്ക് പ്രതിരോധം തീർക്കാൻ പാർട്ടി
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഡിജിപിക്ക് കത്തയച്ചതോടെ സിപിഎം തീവ്ര പ്രതിസന്ധിയിൽ. വീണ വിജയൻ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സഹായത്തോടെ ഈ പണം ദുബായിലേക്ക് കടത്തിയെന്നുമാണ് ഇ ഡി റിപ്പോർട്ടിലുള്ളത്.
വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലൂടെ തിരിച്ചടികൾ വിശകലനം ചെയ്ത് തിരുത്തലുകൾക്ക് തുടക്കമിടാൻ തയ്യാറെടുക്കുമ്പോഴാണ് പാർട്ടിയെ ആകെ ഞെട്ടിച്ച ഈ നീക്കം. കേസെടുത്താൽ പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാ പദവിയിൽ തുടരുന്നത് അസാധ്യമാകുമെന്നും രാജിക്കായി സമ്മർദ്ദം ശക്തമാകുമെന്നും പാർട്ടി വിലയിരുത്തുന്നു. മുൻപ് ലാവ്ലിൻ കേസിൽ പ്രതിയായപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്നു എന്നതിനാൽ തുടരുന്നതിൽ രാഷ്ട്രീയ തടസ്സങ്ങളില്ലായിരുന്നുവെങ്കിലും നിലവിലെ സാഹചര്യം വ്യത്യസ്തമാണ്. പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം തീരുമാനം.
