ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; ചികിത്സാ വീഴ്ചയെന്ന ആരോപണത്തിൽ ഉറച്ച് കുടുംബം, സൂപ്രണ്ടിന്റെ റിപ്പോർട്ടിനെതിരെ പ്രതിഷേധം
തിരുവനന്തപുരം:
ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരനായ ദിക്ഷല്‍ മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ചികിത്സാ വീഴ്ച ഉണ്ടായിട്ടില്ലെന്ന ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കുട്ടിയുടെ പിതാവ് ദിലീപ് പൂർണ്ണമായും തള്ളി. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് ദിലീപ് റിപ്പോർട്ടറിനോട് വ്യക്തമാക്കി.
തലചുറ്റുന്നുണ്ടെന്നും കാഴ്ചയിൽ അവ്യക്തത ഉണ്ടെന്നും കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും അധികൃതർ അത് ഗൗരവമായി എടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയിൽ ആന്റിവെനം സ്റ്റോക്കുണ്ടായിരുന്നിട്ടും അത് നൽകി കുട്ടിക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നതിന് പകരം മെഡിക്കൽ കോളേജിലേക്ക് വിടുകയായിരുന്നു. എന്നാൽ, രക്തപരിശോധനയിൽ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നും ആന്റിവെനം ആവശ്യത്തിന് സ്റ്റോക്കുണ്ടായിരുന്നു എന്നുമാണ് സൂപ്രണ്ട് ഡി.എം.ഒയ്ക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. ഡോക്ടർ കുട്ടിയെ തൊട്ടുപോലും നോക്കിയില്ലെന്നും നഴ്സ് മാത്രമാണ് പരിശോധിച്ചതെന്നും പിതാവ് ആരോപിച്ചു. ദിലീപ്-അനു ദമ്പതികളുടെ ഏക മകന്റെ മരണത്തിൽ നീതി തേടി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഈ കുടുംബം.
