പട്ടത്ത് യുവാക്കളെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ
BY:TS TVM
തിരുവനന്തപുരം:
സുഹൃത്തിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം യുവാവിനെയും സുഹൃത്തുക്കളെയും ബിയർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. പത്തനംതിട്ട ഏറാദുമംഗലം കുറുമ്പാലിൽ പടിഞ്ഞാറേതിൽ ഷാജിയുടെ മകൻ ജിതിൻ (27), തിരുവനന്തപുരം തുരുവിയ്ക്കൽ വയലിൽ പുരയിടം വീട്ടിൽ സന്തോഷ് കുമാറിന്റെ മകൻ ശ്യാംകുമാർ (26), നെയ്യാറ്റിൻകര പെരുമ്പഴുത്തൂർ എസ്.എസ് നിവാസിൽ സത്യരാജിന്റെ മകൻ ദീപു (27) എന്നിവരാണ് അറസ്റ്റിലായത്.
2026 ജൂൺ 17-ന് പുലർച്ചെ 12.30ഓടെ പട്ടം കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഇടവഴിയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പുള്ളിമാനൂർ സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്. വഴിയിൽ വെച്ച് യുവാക്കളെ തടഞ്ഞുനിർത്തിയ പ്രതികൾ അസഭ്യം പറയുകയും, കൈയ്യിലുണ്ടായിരുന്ന ബിയർ കുപ്പികൾ കൊണ്ട് തലയ്ക്കടിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മെഡിക്കൽ കോളേജ് പോലീസ് സയന്റിഫിക് അന്വേഷണത്തിലൂടെയാണ് വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമായി തുടരുകയാണ്.
