ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബ ഹസൻ്റെ ഹർജിയിൽ അന്വേഷണത്തിന് കോടതി ഉത്തരവ്
കൊച്ചി:
പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. വ്യക്തി അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ. കേസിൽ കടവന്ത്ര പൊലീസിനാണ് കോടതിയിപ്പോൾ അന്വേഷണത്തിന് ഉത്തരവ് നൽകിയിരിക്കുന്നത്.
നേരത്തെ നടിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് പൂർണ്ണമായി തള്ളിക്കൊണ്ടാണ് കോടതി ഇപ്പോൾ കേസെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ടിനി ടോം തന്നെ മതപരമായി അധിക്ഷേപിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് അൻസിബ ഹസൻ്റെ പരാതിയിൽ പറയുന്നത്.
ഈ പരാതിയിൽ കടവന്ത്ര പൊലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി അൻസിബയുടെയും ടിനി ടോമിൻ്റെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയെങ്കിലും എഫ്ഐആർ (FIR) രജിസ്‌റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ടിനി ടോമിനെതിരെ കേസെടുക്കാൻ പര്യാപ്‌തമായ തെളിവുകൾ ഇല്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസിൻ്റെ ഭാഗത്തുനിന്നും നീതി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അൻസിബ കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും.
