കേരളത്തിൽ മാറ്റത്തിന്റെ കാറ്റ്; വികസനം മോദിയുടെ ഗ്യാരണ്ടി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പാലക്കാട്:
കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കമായെന്നും എൻഡിഎയ്ക്ക് ലഭിക്കുന്ന ജനപിന്തുണ ഇതിന് തെളിവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ബിജെപിയുടെ കൂറ്റൻ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം തന്റെ ഗ്യാരണ്ടിയാണെന്നും സ്ത്രീ സുരക്ഷയ്ക്കാണ് ബിജെപി പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫിനെയും യുഡിഎഫിനെയും കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. “കേരളത്തിലെ മുന്നണികൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു മുന്നണി അഴിമതിക്കാരാണെങ്കിൽ മറ്റേത് മഹാ അഴിമതിക്കാരാണ്. ഒരാൾ വർഗീയവാദികളാണെങ്കിൽ മറ്റൊരാൾ അതിലും വലിയ വർഗീയവാദികളാണ്,” മോദി കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി ഇരുമുന്നണികളും കേരളത്തെ മാറി മാറി കൊള്ളയടിക്കുകയാണെന്നും വികസനത്തെക്കുറിച്ച് ഇവർക്ക് ചിന്തയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട്ടെ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളെ പരാമർശിക്കവെ, കോൺഗ്രസ് നേതാക്കൾ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ യഥാർത്ഥ മുഖം ഇതാണെന്നും സ്ത്രീവിരുദ്ധത കാട്ടുന്നവരെ ജനങ്ങൾ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും സംസ്ഥാനത്ത് വലിയ വികസന മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
