രാഷ്ട്രീയ പോരാട്ടം വെള്ളിത്തിരയിലേക്ക്: ബിജെപി നേതാക്കളും മുൻ ഡിജിപിയും ഒന്നിക്കുന്ന ആക്ഷേപ ഹാസ്യ ലഘു ചിത്രം ‘എല്ലാം ശരിയാക്കി തരാം’
ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനു നിർദ്ദേശം കൊടുക്കുന്ന സംവിധയകാൻ അനീഷ് കരിനാട്
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി പുറത്തിറക്കുന്ന ആക്ഷേപ ഹാസ്യ ലഘു ചിത്രം ശ്രദ്ധേയമാകുന്നു. ‘എല്ലാം ശരിയാക്കി തരാം’ എന്ന് പേരിട്ടിരിക്കുന്ന ഈ ലഘു ചിത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി സ്ക്രീനിൽ എത്തുന്നു എന്നതാണ് പ്രധാന സവിശേഷത.

കേരള ബിജെപി കൾച്ചറൽ സെൽ നിർമ്മിക്കുന്ന ഈ ആക്ഷേപ ഹാസ്യ ലഘു ചിത്രം പ്രശസ്ത ചലച്ചിത്ര സംവിധായകൻ അനീഷ് ജെ. കരിനാടാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ കേരള രാഷ്ട്രീയത്തിലെ വിവിധ സംഭവവികാസങ്ങളെ പരിഹാസരൂപേണ വോട്ടർമാരെ ഓർമ്മിപ്പിക്കാനാണ് ഈ ചിത്രത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. ബിജെപി സംസ്ഥാന വക്താവ് പാലോട് സന്തോഷാണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ.

ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം അഡ്വ. എസ്. സുരേഷ് നിർവ്വഹിച്ചു. മുൻ ഡിജിപി ആർ. ശ്രീലേഖയാണ് ചിത്രത്തിന്റെ ആദ്യ ക്ലാപ്പടിച്ചത്. രാഷ്ട്രീയ നേതാക്കൾ തന്നെ അഭിനയിക്കുന്ന ഈ വേറിട്ട ആക്ഷേപ ഹാസ്യ ലഘു ചിത്രം ചിത്രീകരണം പൂർത്തിയാക്കി ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും.
