മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവർത്തകരല്ല: ഡല്‍ഹി ഹൈക്കോടതി
BY: TS TVM
ന്യൂഡൽഹി: മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെയെല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ച് ഒരു ആരാധനാലയത്തെക്കുറിച്ച് വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബര്‍മാര്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണം ഉണ്ടായ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
യാതൊരു പരിശീലനവുമില്ലാതെയാണ് പലരും മൊബൈലും മൈക്കുമായി മാധ്യമ പ്രവര്‍ത്തകരെന്ന പേരിൽ ഇറങ്ങുന്നത്. ഇത്തരക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ മാധ്യമ പരിശീലനമോ ധാര്‍മിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്ന് കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിൽ ഇവരെ നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ഓർമ്മിപ്പിച്ചു.
ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും സമൂഹത്തിന് ആപത്താണ്. ഇവർ ആളുകളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തെറ്റിദ്ധാരണാജനകമായ വാർത്തകൾ സൃഷ്ടിക്കുന്നതിന് കാരണമാകും. കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെയുള്ള വാര്‍ത്തകളും വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതും സമൂഹത്തില്‍ വലിയ ഭിന്നതകള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
മാധ്യമസ്വാതന്ത്ര്യം ഒരിക്കലും ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിനോ, ഭീഷണിപ്പെടുത്തലിനോ, പൊതുസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനോ ഉള്ള മറയാക്കി മാറ്റരുത്. ഇതിനായി അനുയോജ്യമായ ഒരു നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
