ചിറയിൻകീഴ് കയ്യാങ്കളി: രമ്യാ ഹരിദാസിന് ഗുരുതര വീഴ്ചയെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്; നടപടിയിലേക്ക് നീങ്ങാൻ പാർട്ടി
തിരുവനന്തപുരം:
ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്. എം എം ഹസൻ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ച റിപ്പോർട്ടിലാണ് വിഷയം സമവായത്തിലൂടെ പരിഹരിക്കുന്നതിൽ പരാതിക്കാരി കൂടിയായ രമ്യാ ഹരിദാസിന് വീഴ്ച പറ്റി എന്നും പക്വതയോടെ ഇടപെട്ടില്ല എന്നും ചൂണ്ടിക്കാട്ടുന്നത്.
അപവാദ പ്രചാരണം ഉണ്ടായപ്പോൾ പരാതി നൽകുന്നതിന് പകരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്നു ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിൽ രമ്യാ ഹരിദാസിനെതിരെ രൂക്ഷമായ വിമർശനമാണ് മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു.
തുടക്കത്തിൽ പരസ്യശാസനയിൽ ഒതുക്കാൻ ആലോചിച്ചിരുന്നെങ്കിലും, യോഗത്തിലെ എതിർപ്പും റിപ്പോർട്ടിലെ കണ്ടെത്തലുകളും കണക്കിലെടുത്ത് രമ്യയെ കെപിസിസി ഉപാധ്യക്ഷ പദവിയിൽ നിന്ന് മാറ്റാൻ എഐസിസിയോട് ശുപാർശ ചെയ്തേക്കുമെന്നാണ് സൂചന.

