സി.ഐ.എ മേധാവിയുടെ റഷ്യൻ സന്ദർശനം: പുടിനെ കണ്ടില്ലെന്ന് ക്രെംലിൻ; രഹസ്യാന്വേഷണ ഏജൻസികളുമായി ചർച്ചകൾ നടന്നു
സിഐഎ മേധാവി ജോൺ റാറ്റ്ക്ലിഫ് ചൊവ്വാഴ്ച വ്ളാഡിമിർ പുടിൻ്റെ നേതൃത്വത്തിലുള്ള റഷ്യയിലേക്ക് നടത്തിയ യാത്ര, അദ്ദേഹം ആ സ്ഥാനമേറ്റെടുത്തതിനുശേഷം ആ രാജ്യത്തേക്ക് നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണെന്ന് കരുതപ്പെടുന്നു

മോസ്കോ: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ (CIA) യുടെ മേധാവി ജോൺ റാറ്റ്ക്ലിഫിന്റെ അപ്രതീക്ഷിത മോസ്കോ സന്ദർശനത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ ധരിപ്പിച്ചതായി ക്രെംലിൻ വ്യക്തമാക്കി. എങ്കിലും റാറ്റ്ക്ലിഫ് പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരുമായാണ് ചർച്ചകൾ നടത്തിയതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
സി.ഐ.എ മേധാവിയായുള്ള ചുമതലയേറ്റ ശേഷം ജോൺ റാറ്റ്ക്ലിഫ് നടത്തുന്ന ആദ്യ റഷ്യൻ സന്ദർശനമാണിത്. റഷ്യൻ രഹസ്യാന്വേഷണ വിഭാഗവും അമേരിക്കൻ ഏജൻസിയും തമ്മിൽ നടന്ന ഈ ചർച്ചകളെ ക്രെംലിൻ “പോസിറ്റീവായ നീക്കം” എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഈ സന്ദർശനം ഉതകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച യു.എസ് സൈന്യത്തിന്റെ ‘സി-17’ വിമാനം മോസ്കോ വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് വിസിറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ലാത്വിയയിൽ നിന്നാണ് ഈ വിമാനം മോസ്കോയിലെത്തിയത്. സന്ദർശനത്തിന്റെ കൃത്യമായ ലക്ഷ്യവും ചർച്ച ചെയ്ത വിഷയങ്ങളും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
