പത്തനംതിട്ടയിൽ മദ്യപിച്ച് പാഞ്ഞെത്തിയ കാറിടിച്ച് ഒരാൾ മരിച്ചു; ഒൻപത് പേർക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട:
പത്തനംതിട്ട ടൗണിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വഴിയാത്രക്കാരനായ പത്തനംതിട്ട സ്വകാര്യ സ്കൂളിലെ ഡ്രൈവർ അബു (58) ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒൻപത് ബംഗാൾ സ്വദേശികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
പത്തനംതിട്ട ടൗണിലെ അബാൻ ആർക്കേഡിന് മുൻപിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. അമിതമായി മദ്യപിച്ചെത്തിയ സംഘം സഞ്ചരിച്ച കാർ വഴിയാത്രക്കാരെയും മറ്റ് നിരവധി വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന തൊഴിലാളികളായ ബംഗാൾ സ്വദേശികളുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. വിജയ് മണ്ഡൽ(18), അഷ്കർ(19), അമിത്ത്(22), അന്തോണീസ്(32), സഞ്ജത്ത്(18), ജമോഷ്(24), ഫർമാൻ(30), സൂര്യ(21), രൂപേഷ്(26) എന്നിവരാണ് ചികിത്സയിലുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് ഓമല്ലൂർ സ്വദേശികളായ വിനു (48), വിശ്വജിത്ത് (24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പ്രതികളെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
