ഇന്ത്യൻ ആണവോർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപം; യുഎസ് വ്യവസായ പ്രതിനിധി സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും

വാഷിംഗ്ടൺ:
ഇന്ത്യയിലെ ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറന്ന ചരിത്രപരമായ നിയമഭേദഗതിക്ക് പിന്നാലെ, അമേരിക്കൻ ആണവ വ്യവസായ രംഗത്തെ പ്രമുഖ കമ്പനികളുടെ പ്രതിനിധി സംഘം അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. സന്ദർശനത്തിന് മുന്നോടിയായി യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ വിലയിരുത്തി. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ (USISPF) നേതൃത്വത്തിലാണ് ഈ സുപ്രധാന സന്ദർശനം നടക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ ഭാരത സർക്കാർ നടപ്പിലാക്കിയ ‘സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ’ (SHANTI) നിയമമാണ് വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ വലിയ വാതിലുകൾ തുറന്നിട്ടിരിക്കുന്നത്. 1964-ലെ അറ്റോമിക് എനർജി ആക്റ്റിനും 2010-ലെ സിവില് ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്റ്റിനും പകരമായാണ് ഈ പുതിയ സമഗ്ര നിയമം കൊണ്ടുവന്നത്. ആണവ വിതരണക്കാർക്ക് കടുത്ത ബാധ്യതകൾ ചുമത്തിയിരുന്ന മുൻ നിയമങ്ങളിലെ കർശന വ്യവസ്ഥകൾ ആഗോള കമ്പനികളെ ഇന്ത്യൻ വിപണിയിൽ നിന്ന് അകറ്റി നിർത്തിയിരുന്നു. എന്നാൽ പുതിയ ഭേദഗതികൾ ഈ തടസ്സങ്ങളെല്ലാം നീക്കിയതോടെയാണ് യുഎസ് കമ്പനികൾ നിക്ഷേപത്തിനൊരുങ്ങുന്നത്.
ഇരുപതംഗങ്ങൾ അടങ്ങുന്ന യുഎസ് സംഘം സന്ദർശന വേളയിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായും ടാറ്റ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ്, അദാനി ഗ്രൂപ്പ്, ലാർസൻ ആൻഡ് ട്യൂബ്രോ (L&T) തുടങ്ങിയ പ്രമുഖ ഇന്ത്യൻ സ്വകാര്യ കമ്പനികളുമായും ചർച്ചകൾ നടത്തും. കൽക്കരി നിലയങ്ങൾക്ക് പകരമായി എളുപ്പത്തിൽ സ്ഥാപിക്കാവുന്ന ‘സ്മോൾ മോഡുലർ റിയാക്ടറുകളിൽ’ (SMR) ഇരുരാജ്യങ്ങളും സംയുക്ത സഹകരണം തേടുന്നുണ്ട്. ഇതോടൊപ്പം ഗുജറാത്തിലെ ഛായാമിഠി വിർദി, ആന്ധ്രാപ്രദേശിലെ കൊവ്വട എന്നിവിടങ്ങളിൽ 1000 മെഗാവാട്ട് ആണവനിലയങ്ങൾ സ്ഥാപിക്കാൻ യുഎസ് കമ്പനികൾക്ക് നേരത്തെ നൽകിയ അനുമതിയുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്യും.
നിലവിൽ ഇന്ത്യയുടെ ആണവോർജ്ജ ഉത്പാദന ശേഷി ഏകദേശം 9 ജിഗാവാട്ട് (GW) ആണ്. എന്നാൽ 2047-ഓടെ ഇത് 100 ജിഗാവാട്ടായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എൻടിപിസിയും (NTPC) ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (NPCIL) ചേർന്ന് രാജസ്ഥാനിലെ മാഹി ബൻസ്വാരയിലും മധ്യപ്രദേശിലെ ചുട്കയിലും പുതിയ പ്ലാന്റുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളിലെയും സ്വകാര്യ കമ്പനികൾ തമ്മിലുള്ള വലിയ കോടിക്കണക്കിന് രൂപയുടെ പങ്കാളിത്തത്തിന് ഈ സന്ദർശനം വഴിയൊരുക്കുമെന്ന് സാമ്പത്തിക-ഊർജ്ജ വിദഗ്ധർ വിലയിരുത്തുന്നു.
