പൊലീസുകാരന്റെ വീടിന് ബോംബെറിഞ്ഞ കേസ്: ഗൂഢാലോചന നടത്തിയ പ്രതി പിടിയിൽ

 പൊലീസുകാരന്റെ വീടിന് ബോംബെറിഞ്ഞ കേസ്: ഗൂഢാലോചന നടത്തിയ പ്രതി പിടിയിൽ

കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ഗൂഢാലോചന നടത്തിയ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എസ്.എസ് പ്രവർത്തകനായ എ. അമൽ രാജിനെയാണ് പോലീസ് പിടികൂടിയത്. കാപ്പ (KAAPA) നിയമപ്രകാരം നടപടി നേരിട്ടതിലുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.

കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ പൂവത്തൂരിലെ വീടിന് നേരെ കഴിഞ്ഞ മാസമാണ് ബോംബേറുണ്ടായത്. രാത്രിയുടെ മറവിലെത്തിയ സംഘം വീടിന് നേരെ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അമൽ രാജിന്റെ പങ്ക് വ്യക്തമായത്.

തനിക്കെതിരെ കാപ്പ ചുമത്തിയതിന് പിന്നിൽ അർജുനാണെന്ന സംശയമാണ് അമലിനെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News