വിജയ്‌യുടെ ചെന്നൈ പര്യടനം റദ്ദാക്കി; സുരക്ഷാ പ്രശ്‌നങ്ങളെന്ന് ടിവികെ
ചെന്നൈ:
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നാളെ ചെന്നൈയിൽ നടത്താനിരുന്ന പ്രചാരണ പരിപാടികൾ റദ്ദാക്കി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വില്ലവാക്കം, അണ്ണാ നഗർ, ടി നഗർ എന്നിവിടങ്ങളിലായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ നിർദേശങ്ങളെത്തുടർന്നാണ് യാത്ര വേണ്ടെന്നു വെച്ചതെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന ഔദ്യോഗിക വിശദീകരണം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും, ആവശ്യപ്പെട്ട സമയവും സ്ഥലവും അനുവദിക്കുന്നതിൽ അധികൃതർ വിമുഖത കാട്ടിയതായി ടിവികെ ആരോപിച്ചു. തങ്ങളുടെ മുന്നേറ്റത്തെ തടയാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന സൂചനയും പാർട്ടി കേന്ദ്രങ്ങൾ നൽകുന്നുണ്ട്.
അതേസമയം, പുതുച്ചേരിയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി–എൻആർ കോൺഗ്രസ് സഖ്യത്തിനും ഇന്ത്യാ മുന്നണിക്കുമെതിരെ വിജയ് രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. പുതുച്ചേരിയുടെ വികസനത്തിനായി ഇരു മുന്നണികളും ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യാ സഖ്യത്തിലെ ഡിഎംകെയും കോൺഗ്രസും ഒരേ സീറ്റിൽ മത്സരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ടിവികെ അധികാരത്തിലെത്തിയാൽ പുതുച്ചേരിക്ക് സംസ്ഥാന പദവി ഉറപ്പാക്കുമെന്നും, ആറു മാസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുമെന്നും വിജയ് വാഗ്ദാനം ചെയ്തു. പരമ്പരാഗത രാഷ്ട്രീയ ശക്തികൾക്ക് പകരമായി ഒരു ‘ബദൽ രാഷ്ട്രീയം’ പുതുച്ചേരിയിൽ കെട്ടിപ്പടുക്കാനാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
