മധ്യപ്രദേശിൽ മൂന്ന് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

 മധ്യപ്രദേശിൽ മൂന്ന് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജൈനിന് സമീപം ജലാരിയയിൽ 70 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരനായ ഭഗീരഥിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നലെ രാത്രി ജോലിസ്ഥലത്ത് അമ്മയോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണത്. രാജസ്ഥാൻ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് ഭഗീരഥ്.

എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF) സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 65 പേരടങ്ങുന്ന സംഘമാണ് നിലവിൽ സ്ഥലത്തുള്ളത്. ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് കിണറിന് സമാന്തരമായി ഏകദേശം 35 അടിയോളം താഴ്ചയിൽ കുഴിയെടുത്തിട്ടുണ്ട്. കുട്ടിക്ക് ശ്വസിക്കാൻ ആവശ്യമായ ഓക്സിജൻ പൈപ്പുകൾ വഴി കിണറ്റിലേക്ക് എത്തിക്കുന്നുണ്ട്.

ജില്ലാ കളക്ടർ റോഷൻ കുമാർ സിംഗും പോലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ക്യാമറ ഉപയോഗിച്ച് കുട്ടിയെ നിരീക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആഴവും ഇരുട്ടും കാരണം കുട്ടിയുടെ നിലവിലെ അവസ്ഥ വ്യക്തമല്ല. ഇൻഡോർ, ഭോപ്പാൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘങ്ങളും ഉടൻ സ്ഥലത്തെത്തും. സമാന്തരമായി കുഴിയെടുത്ത് കുട്ടി ഇരിക്കുന്ന ഭാഗത്തേക്ക് തുരങ്കം നിർമ്മിച്ച് ഭഗീരഥിനെ പുറത്തെടുക്കാനാണ് അധികൃതരുടെ ശ്രമം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News