വീടുകയറി കുടുംബത്തെ ആക്രമിച്ച കേസ്: ഒരാൾ കൂടി പൂന്തുറ പോലീസിന്റെ പിടിയിൽ
പൂന്തുറ:
മാരകായുധങ്ങളുമായി വീട് അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന ഒരാളെ കൂടി പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മാണിക്കവിളാകം ഗായത്രി ഭവനിൽ ഹെറാൾഡിന്റെ മകൻ ജെനിൻ (24) ആണ് പിടിയിലായത്.
ഈ കേസിൽ മുട്ടത്തറ സ്വദേശി ബിനു (33), മുട്ടത്തറ ഐ.ഡി.പി കോളനിയിൽ തൻസിലാസിന്റെ മക്കളായ ബെനാൻസ് (28), ബിനോയ് (29), ബബ്ലു (24) എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്.
പള്ളിയിൽ നടന്ന ഡി.ജെ പ്രോഗ്രാമിനിടെ പ്രതികൾ മോശമായി പെരുമാറിയത് പരാതിക്കാരിയുടെ സഹോദരങ്ങൾ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള മുൻവൈരാഗ്യം കാരണമാണ് ഏപ്രിൽ 12-ന് പുലർച്ചെ എട്ടോളം പേരടങ്ങുന്ന സംഘം പരാതിക്കാരിയുടെ വീട് ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം പരാതിക്കാരിയെയും ഭർത്താവിനെയും മക്കളെയും സഹോദരങ്ങളെയും മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ജെനിനെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
