ഇറാനെതിരെ തുടർച്ചയായ 11-ാം രാത്രിയും അമേരിക്കൻ വ്യോമാക്രമണം; വൻ സ്ഫോടനങ്ങൾ, നയതന്ത്ര ശ്രമങ്ങൾ ഊർജിതം
ടെഹ്റാൻ / വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ഭീഷണി ലഘൂകരിക്കുന്നതിനായി തുടർച്ചയായ പതിനൊന്നാം രാത്രിയും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ ടെഹ്റാൻ, വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസ്, തെക്കൻ നഗരങ്ങളായ ബുഷെഹർ, സിരിക്, ഖുസെസ്താൻ പ്രവിശ്യയിലെ ബെഹ്ബഹാൻ, ഒമിദിയെ എന്നിവടങ്ങളിലെ വിവിധ മേഖലകളിലാണ് അമേരിക്കൻ മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്.
ആക്രമണങ്ങളെത്തുടർന്ന് ടെഹ്റാനിലും മറ്റ് പ്രവിശ്യകളിലും ഇറാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായും തലസ്ഥാനത്തുടനീളം വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്: സെൻ്റ്കോം
ഇറാന്റെ സൈനിക ഓപ്പറേഷൻ സെന്ററുകൾ, മാരിടൈം ശേഷികൾ, വിമാന ഹാങ്ങറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് യുഎസ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അന്താരാഷ്ട്ര സമുദ്രപാതയിലൂടെ സഞ്ചരിച്ച മുപ്പതിലധികം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത് അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കിയെന്ന് സെൻ്റ്കോം ആരോപിച്ചു.
തബ്രിസിന് പുറത്തുള്ള സൈനിക മേഖലയിലുണ്ടായ മിസൈലാക്രമണങ്ങൾ പുതിയ മാറ്റമാണെന്നും, കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും തെക്കൻ മേഖലകളിലും ഹോർമുസ് കടലിടുക്കിന് ചുറ്റുമായിരുന്നു അമേരിക്കൻ ആക്രമണം കേന്ദ്രീകരിച്ചിരുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
സാമ്പത്തിക ബാധ്യതയും രാഷ്ട്രീയ തർക്കങ്ങളും
അതേസമയം, ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് ഇതുവരെ 37.5 ശതകോടി ഡോളർ ചെലവായതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കോൺഗ്രസിനെ അറിയിച്ചു. പ്രതിരോധ ആവശ്യങ്ങൾക്കായി കൂടുതൽ തുക ആവശ്യപ്പെട്ട ഹെഗ്സെത്തിന്റെ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കളിൽ നിന്ന് ശക്തമായ എതിർപ്പാണ് ഉയർന്നത്.
അതിനിടെ, ഇറാന്റെ ആണവ കേന്ദ്രമായ ‘പിക്ആക്സ് മൗണ്ടൻ’ മേഖലയിൽ ഉടൻ തന്നെ ശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, തങ്ങളുടെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാൽ മേഖലയിലുടനീളമുള്ള ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാന്റെ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാട്ടേഴ്സ് തിരിച്ചടിച്ചു.
നയതന്ത്ര നീക്കങ്ങൾ സജീവം
മേഖലയിലെ സംഘർഷം അതിരൂക്ഷമായ പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ മധ്യസ്ഥ രാജ്യങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഇറാൻ ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനി പാകിസ്താൻ സൈനിക മേധാവി ആസിം മുനീറുമായി ഇസ്ലാമാബാദിൽ ചർച്ച നടത്തി. ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഥാനിയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും ടെലിഫോൺ വഴി മേഖലയിലെ തന്ത്രപ്രധാന സുരക്ഷാ വിഷയങ്ങൾ സംസാരിച്ചു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് നയതന്ത്ര കരാറുകളിലേക്ക് ഇരുവിഭാഗങ്ങളും തിരിച്ചെത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.

