സാമ്പത്തിക തിരിമറി ആരോപണം: വേങ്ങാനൂരിൽ ആത്മഹത്യക്ക് ശ്രമിച്ച ധനകാര്യ സ്ഥാപന ജീവനക്കാരി മരിച്ചു
തിരുവനന്തപുരം:
വേങ്ങാനൂർ നെല്ലിവിളയിൽ പ്രവർത്തിക്കുന്ന ‘സൂര്യ ഫിനാൻസ്’ എന്ന സ്വകാര്യ സ്വർണ്ണപ്പണയ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി ആരോപിക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച രണ്ട് ജീവനക്കാരികളിൽ ഒരാൾ മരിച്ചു. വേങ്ങാനൂർ സ്വദേശിനിയായ അഞ്ജു (28) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്.
ഈ സ്ഥാപനത്തിന്റെ ഉടമ നിലവിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഇയാൾ ജയിലിലായതിനെ തുടർന്ന് സ്ഥാപനത്തിൽ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ഏകദേശം അൻപത് ലക്ഷത്തോളം രൂപയുടെ പണമിടപാട് തിരിമറി നടന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് പെൺകുട്ടികൾക്കെതിരെയും ആരോപണം ഉയരുകയായിരുന്നു.
ഇത്രയും വലിയ തുക തിരികെ നൽകാൻ തങ്ങൾക്ക് കഴിയില്ലെന്ന മാനസിക വിഷമത്തിലാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചതും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതും. കൂടെയുണ്ടായിരുന്ന രണ്ടാമത്തെ ജീവനക്കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
