നെയ്യാറ്റിൻകരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
BY:Sumeshkrishnan
തിരുവനന്തപുരം/കണ്ണൂർ:
കുടുംബബന്ധങ്ങളെ നടുക്കി സംസ്ഥാനത്ത് രണ്ട് ദാരുണ കൊലപാതകങ്ങൾ. നെയ്യാറ്റിൻകര വ്ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയപ്പോൾ, കണ്ണൂരിൽ ലഹരിക്കടിമയായ മകൻ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊന്നു.
നെയ്യാറ്റിൻകരയിലെ കൊലപാതകം: വ്ളാത്താങ്കര സ്വദേശി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിഷ്ണുനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒൻപത് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള മനോവിഷമവും തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കണ്ണൂരിലെ ദാരുണ സംഭവം: കണ്ണൂർ കൊളക്കോട്ട് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹിളാമോർച്ച ജില്ലാ നേതാവും ബ്യൂട്ടി പാർലർ ഉടമയുമായ ഗീതയാണ് കൊല്ലപ്പെട്ടത്. ബി.ബി.എ വിദ്യാർത്ഥിയായ മകൻ ക്രിസ്റ്റി കൊലപാതകത്തിന് ശേഷം പോലീസിൽ കീഴടങ്ങി. ലഹരിക്കടിമയായ പ്രതിയും അമ്മയും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അമ്മയെക്കുറിച്ചുള്ള ചില അപവാദ പ്രചാരണങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് ക്രിസ്റ്റി മൊഴി നൽകി. സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
രണ്ട് സംഭവങ്ങളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
