കരുവന്നൂർ കള്ളപ്പണ കേസ്: സിപിഎം നേതാക്കൾക്കെതിരെ തെളിവുണ്ടെന്ന് കോടതി; പ്രതികൾക്ക് സമൻസ്
by:TS TVM
കൊച്ചി:
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കൊച്ചി പി.എം.എൽ.എ (PMLA) പ്രത്യേക കോടതി. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർണായക നിരീക്ഷണം.
സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയെയും പാർട്ടിയിലെ പ്രമുഖ നേതാക്കളെയും പ്രതിപ്പട്ടികയിൽ ചേർത്താണ് ഇ.ഡി അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. സി.പി.എം നേതാക്കളായ എ.സി മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.എം വർഗീസ് ഉൾപ്പെടെ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ള 28 പ്രതികൾക്കെതിരെയും വിചാരണ നടത്താമെന്ന് കോടതി ഉത്തരവിട്ടു.
കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചതിനെ തുടർന്ന് കേസിലെ പ്രതികൾക്ക് ജൂലൈ 4-ന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ച് സമൻസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയെയും അതിന്റെ മുതിർന്ന നേതാക്കളെയും പ്രതി ചേർത്ത് വിചാരണയിലേക്ക് കടക്കുന്നത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
