മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി; ചെന്നിത്തലക്ക് ‘പമ്പ’, കെ. മുരളീധരന് ‘സാനഡു’
തിരുവനന്തപുരം:
സംസ്ഥാനത്ത് പുതിയതായി ചുമതലയേറ്റ മുഖ്യമന്ത്രി വി. ഡി. സതീശനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കുമുള്ള ഔദ്യോഗിക വസതികൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഗവർണറുടെ നിർദ്ദേശപ്രകാരം സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരി കൃഷ്ണൻ എം.എസ്. ആണ് വസതികൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രി വി. ഡി. സതീശന് നന്ദൻകോട്ടെ ഔദ്യോഗിക വസതിയായ ‘ക്ലിഫ് ഹൗസ്’ അനുവദിച്ചു. പ്രമുഖ മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്ക് ‘പമ്പ’ ബംഗ്ലാവും കെ. മുരളീധരന് വഴുതക്കാട്ടെ ‘സാനഡു’വും ഔദ്യോഗിക വസതികളാകും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ വിവിധ ബംഗ്ലാവുകളിലായി മന്ത്രിമാരായ സണ്ണി ജോസഫ് (അശോക), കെ.എ. തുളസി (പ്രശാന്ത്), എൻ. ഷംസുദ്ദീൻ (നെസ്റ്റ്), കെ.എം. ഷാജി (പൗർണമി), മോൻസ് ജോസഫ് (പെരിയാർ), ഷിബു ബേബി ജോൺ (എസ്സെൻഡീൻ) എന്നിവർ താമസിക്കും.
മറ്റ് പ്രധാന മന്ത്രിമാരുടെ വസതികൾ താഴെ പറയുന്ന ക്രമത്തിലാണ് അനുവദിച്ചിരിക്കുന്നത്:
- പി.കെ. കുഞ്ഞാലിക്കുട്ടി: ലിന്ദഹേഴ്സ്റ്റ് (ദേവസ്വം ബോർഡ് ജംഗ്ഷൻ, നന്ദൻകോട്)
- എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ: യഥാക്രമം കാവേരി, നിള, ഗ്രേസ് (പാളയം)
- ടി. സിദ്ദിഖ്: ഗംഗ (കന്‍റോൺമെന്‍റ് ഹൗസ് കോമ്പൗണ്ട്, പാളയം)
- എം. ലിജു: അജന്ത (കേരള ലോക് ഭവന് എതിർവശം)
- ബിന്ദു കൃഷ്ണ: തൈക്കാട് ഹൗസ് (വഴുതക്കാട്)
- ഒ.ജെ. ജനീഷ്, വി.ഇ. അബ്ദുൾ ഗഫൂർ: യഥാക്രമം മൻമോഹൻ ബംഗ്ലാവ്, കവടിയാർ ഹൗസ് (വെള്ളയമ്പലം)
- പി.കെ. ബഷീർ: ഉഷസ് (നന്ദൻകോട്)
- സി.പി. ജോൺ: റോസ് ഹൗസ് (വഴുതക്കാട്)
തിരുവനന്തപുരത്തെ പ്രമുഖ സർക്കാർ ബംഗ്ലാവുകളെല്ലാം പുതിയ മന്ത്രിമാർക്കായി സജ്ജമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
