കൃത്രിമ മധുരങ്ങൾ ദഹനവ്യവസ്ഥയ്ക്ക് ഹാനികരം: കുടലിലെ ഉപകാരികളായ ബാക്ടീരിയകളുടെ വളർച്ച തടയുന്നതായി പഠനം

ലണ്ടൻ:
സംസ്കരിച്ച ഭക്ഷണങ്ങളിൽ പരക്കെ ഉപയോഗിക്കുന്ന കൃത്രിമ മധുരങ്ങൾ കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. കുടലിൽ വസിക്കുന്ന ഉപകാരികളായ ബാക്ടീരിയകളുടെ വളർച്ച മന്ദഗതിയിലാക്കാനോ പൂർണ്ണമായി തടയാനോ ഇത്തരം മധുരങ്ങൾക്ക് സാധിക്കുമെന്നാണ് ‘മൊളിക്യുലാർ സിസ്റ്റംസ് ബയോളജി’ എന്ന ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. വിഷാദരോഗത്തിനുള്ള (Antidepressants) മരുന്നുകളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ ഇതിന്റെ പാർശ്വഫലങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
സംസ്കരിച്ച ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും 75 ശതമാനത്തോളം ഭാഗത്തിലും അസ്പാർട്ടേം, സാക്കറിൻ, സുക്രാലോസ്, സ്റ്റീവിയ, സാരിറ്റോൾ തുടങ്ങിയ സ്വാഭാവികവും കൃത്രിമവുമായ മധുരങ്ങൾ അടങ്ങിയിട്ടുണ്ട്. ലബോറട്ടറി അന്തരീക്ഷത്തിൽ 25 തരം കുടൽ ബാക്ടീരിയകളിൽ 39 തരം മധുരങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 75 ശതമാനം മധുരങ്ങളും ഏതെങ്കിലും ഒരു ബാക്ടീരിയയുടെയെങ്കിലും വളർച്ചയെ തടയുന്നതായി കണ്ടെത്തിയത്.
കൂടാതെ, കാപ്പിയിൽ കാണുന്ന കഫീൻ, വാനില ഫ്ലേവർ, വിവിധ ഔഷധങ്ങൾ എന്നിവയുമായി ഈ മധുരങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും ഗവേഷകർ പരിശോധിച്ചു. ഇതിൽ സ്റ്റീവിയയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ചില ഘടകങ്ങൾ ‘ഡുലോക്സെറ്റിൻ’ (Duloxetine) എന്ന ആൻറി ഡിപ്രസന്റ് മരുന്നുമായി ചേർന്നു പ്രവർത്തിക്കുമ്പോൾ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ബാക്ടീരിയകളുടെ വളർച്ച പൂർണ്ണമായി തടയപ്പെടുന്നതായി കണ്ടെത്തി.
എന്നാൽ, ഇത് മനുഷ്യരിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന് പൂർണ്ണമായി ഉറപ്പാക്കാൻ കൂടുതൽ ക്ലിനിക്കൽ ട്രയലുകൾ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. കിരൺ റാവുസാഹെബ് പാട്ടീൽ പറഞ്ഞു. പെട്ടെന്ന് ഇത്തരം മധുരങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം, ശുദ്ധജലം ഉപയോഗിക്കുക, പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക തുടങ്ങി ക്രമേണയുള്ള മാറ്റങ്ങളിലൂടെ ഇവയുടെ ഉപയോഗം കുറയ്ക്കണമെന്ന് പോഷകാഹാര വിദഗ്ധരും നിർദ്ദേശിക്കുന്നു.

