നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയിൽ
BY:TSTVM
കൊച്ചി:
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ വിപുലമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് നടന്ന വസ്തുതാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും, ഇതിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
സുപ്രീം കോടതിയിലെ പ്രമുഖ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ വഴിയാണ് അതിജീവിത ഹൈക്കോടതിയിൽ ഈ പുതിയ ഹർജി ഫയൽ ചെയ്തത്. കേസിൽ അതിജീവിതയ്ക്ക് വേണ്ടി വൃന്ദ ഗ്രോവർ നേരിട്ട് കോടതിയിൽ ഹാജരാകും.
മൂന്ന് തവണ അനധികൃത പരിശോധന; അട്ടിമറി അന്വേഷിക്കണമെന്ന് ആവശ്യം
കോടതിയുടെ കസ്റ്റഡിയിലിരിക്കെ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട വിവരം നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ് ഇതുസംബന്ധിച്ച വസ്തുതാ പരിശോധന നടത്തിയത്. എന്നാൽ ഈ പരിശോധനാ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അപൂർണ്ണമാണെന്നും കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം.
കോടതികളുടെ കസ്റ്റഡിയിലിരുന്ന അതീവ രഹസ്യസ്വഭാവമുള്ള ഡിജിറ്റൽ തെളിവുകൾ ആക്സസ് ചെയ്തതിന് പിന്നിൽ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നും, ഇതിനെക്കുറിച്ച് വിശദമായ പോലീസ് അന്വേഷണം അനിവാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
വിചാരണയെ ബാധിക്കുമെന്ന് ആശങ്ക
കോടതിയുടെ സംരക്ഷണയിലുള്ള തെളിവുകൾ പോലും സുരക്ഷിതമല്ലെന്ന സാഹചര്യം കേസിന്റെ സുതാര്യമായ വിചാരണയെ ബാധിക്കുമെന്ന ആശങ്ക അതിജീവിതയ്ക്കുണ്ട്. ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം കാണിക്കാനോ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാനോ സാധ്യതയുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഹൈക്കോടതി ഈ ഹർജിയിൽ എടുക്കുന്ന നിലപാട് കേസിന്റെ തുടർനടപടികളിൽ അതീവ നിർണായകമാകും.
