കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ റാമിനെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ റാമിനെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മുൻപ് സാങ്കേതിക തടസ്സങ്ങളെ തുടർന്ന് കോടതി മോചിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഹാജരാക്കിയ പ്രതിയെ ഓഗസ്റ്റ് ഒന്നിന് വീണ്ടും കോടതിയിൽ ഹാജരാക്കണം.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെയും ഡിവൈ.എസ്.പി ജീവൻ ജോർജിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചോദ്യം ചെയ്യുന്നതിനൊപ്പം അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തിച്ച് തെളിവെടുപ്പും നടത്തും. താൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന നിലപാടിൽ ഡോ. റാം ഉറച്ചുനിൽക്കുമ്പോഴും, ക്ലാസ് മുറിയിൽ വെച്ച് അധിക്ഷേപം ഉണ്ടായതായി സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമങ്ങൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
