സ്ത്രീ [കവിത]
രചന: പുതൂർക്കോണം സുരേഷ്
നീരുറവ വറ്റാത്ത നീർച്ചാലു പോലെ കനിവിന്റെ,
സ്നേഹത്തിന്റെ പ്രവാഹമാണ് സ്ത്രീ.
നേരിന്റെ നോവുകളൊരു പുണ്യം പോൽ
ഹൃത്തിലൊതുക്കി, അഴകിന്റെ, ആദരവിന്റെ,
ആശീർവാദത്തിന്റെ- കെടാവിളക്കിൻ ഐശ്വര്യനാളം സ്ത്രീ.
ഉണർന്നാലുറങ്ങുവോളം ഉണർവാർന്നൊരു
സ്നേഹാമൃതമുള്ളിൽ നിറപ്പവൾ സ്ത്രീ.
സ്വച്ഛന്ദ ജീവിത സ്വപ്നത്തിലും കരളലിവാർന്ന്
സമൂഹത്തിനും നന്മയേകുന്ന നന്മയാം സ്ത്രീ.
കായ്ച്ചു പഴുത്ത് മണ്ണടിയുന്ന പാഴ്മരമല്ല പെണ്മ.
പെണ്മതൻ നന്മ ഹരിച്ചും ഗുണിച്ചും ശതമാനക്കണക്കിൽ
കുഴിച്ചുമൂടാതെ, ഒപ്പത്തിനൊപ്പം തോൾ ചേർന്ന് നിൽക്കാൻ
പക്വമാർന്നവൾ സ്ത്രീ. പവിത്രയാകും സ്ത്രീ,
ശക്തിസ്രോതസ്സാകും സ്ത്രീ.


പെണ്മയുടെ കരുത്തും കരുണയും: ‘സ്ത്രീ’ കവിതയുടെ ആസ്വാദനം
BY :SUNILDUTTSUKUMARAN
സ്ത്രീയെ വെറുമൊരു ഉടലായോ അല്ലെങ്കിൽ ഒരു പാഴ്മരമായോ കാണുന്ന സമൂഹത്തിന് മുന്നിൽ, അവൾ സ്നേഹത്തിന്റെയും ശക്തിയുടെയും സ്രോതസ്സാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് കവി ഈ വരികളിലൂടെ.
കനിവിന്റെ നീർച്ചാല് കവിതയുടെ തുടക്കത്തിൽ തന്നെ സ്ത്രീയെ വറ്റാത്ത നീർച്ചാലിനോടാണ് കവി ഉപമിച്ചിരിക്കുന്നത്. കനിവും സ്നേഹവും പ്രവഹിക്കുന്ന ഒരു ഉറവയായി അവൾ മാറുന്നു. ലോകത്തിന്റെ എല്ലാ നോവുകളെയും ഒരു പുണ്യം പോലെ ഹൃദയത്തിലൊതുക്കി വെക്കാനുള്ള അവളുടെ മനസ്സിന്റെ വിശാലതയെ “കെടാവിളക്കിൻ ഐശ്വര്യനാളം” എന്ന പ്രയോഗം വഴി പ്രകാശിപ്പിക്കുന്നു.
നന്മയുടെ പ്രതീകം തന്റെ വ്യക്തിപരമായ സ്വപ്നങ്ങൾക്കപ്പുറം സമൂഹത്തിന്റെ നന്മയ്ക്കായി കൂടി നിലകൊള്ളുന്നവളാണ് സ്ത്രീ. കേവലം ജനിച്ചു ജീവിച്ചു മണ്ണടിയുന്ന ഒരു പാഴ്മരമല്ല സ്ത്രീത്വമെന്നും, മറിച്ച് ചുറ്റുമുള്ളവർക്ക് തണലും നന്മയും നൽകുന്ന ഒരു ചൈതന്യമാണെന്നും കവിത ഓർമ്മിപ്പിക്കുന്നു.
തുല്യനീതിയെന്ന പക്വത പെണ്മയുടെ വിലയെ ഗണിതശാസ്ത്രപരമായ കണക്കുകളിലോ ശതമാനക്കണക്കിലോ ഒതുക്കി കുഴിച്ചുമൂടാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് കവിതയുടെ അവസാന ഭാഗം. അവൾ ആരുടെയും പിന്നിലല്ല, മറിച്ച് ഒപ്പത്തിനൊപ്പം തോൾ ചേർന്ന് നിൽക്കാൻ പക്വതയാർന്നവളാണ്. പവിത്രതയുടെയും ശക്തിയുടെയും സ്രോതസ്സായി അവളെ അവതരിപ്പിക്കുന്നതിലൂടെ സ്ത്രീസമത്വത്തിന്റെയും ആദരവിന്റെയും സന്ദേശം കവി നൽകുന്നു.
ലളിതമായ പദങ്ങൾ കൊണ്ട് സ്ത്രീയുടെ ആന്തരികവും ബാഹ്യവുമായ കരുത്തിനെ അടയാളപ്പെടുത്തുന്ന ഈ കവിത കാലികപ്രസക്തിയുള്ള ഒന്നാണ്.

