പി.എം. ശ്രീ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി; ഡി.വൈ.എഫ്.ഐ നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന് വിമർശനം
BY: ജിജോ മൂഴയിൽ,
പാലാ:
കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI – PM Schools for Rising India) പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന ഡി.വൈ.എഫ്.ഐയുടെ നിലപാട് വിദ്യാർത്ഥി വിരുദ്ധവും കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സവുമാണെന്ന് ബി.ജെ.പി. ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ഈ ആവശ്യം അത്യന്തം പ്രതിഷേധാർഹവും വിദ്യാർത്ഥികളുടെ ഭാവിയോടുള്ള വെല്ലുവിളിയുമാണെന്ന് ബി.ജെ.പി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് ആരോപിച്ചു.
ബി.ജെ.പി പാലാ മുനിസിപ്പാലിറ്റിയിലെ 165-ാം നമ്പർ ബൂത്ത് കമ്മിറ്റിയിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഡിജിറ്റൽ ലേണിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സർക്കാർ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക ലബോറട്ടറികൾ, ഡിജിറ്റൽ പഠനസൗകര്യങ്ങൾ, കായിക-കലാ വികസനം, തൊഴിൽ നൈപുണ്യ പരിശീലനം എന്നിവ ഉറപ്പാക്കുന്നതാണ് പദ്ധതി. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരു ജനക്ഷേമ പദ്ധതി തള്ളിക്കളയുന്നത് കേരളത്തിലെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചെയ്യുന്ന അനീതിയാണെന്നും, വിദ്യാഭ്യാസത്തെ രാഷ്ട്രീയ കണ്ണിലൂടെയല്ല കുട്ടികളുടെ ഭാവിയുടെ കണ്ണിലൂടെയാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ 165-ാം ബൂത്ത് പ്രസിഡന്റ് സിബി അധ്യക്ഷത വഹിച്ചു. മണ്ഡലം ഉപാധ്യക്ഷൻ മനോജ് മാഞ്ചേരിൽ, മുനിസിപ്പൽ പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി സുനിൽ പഴവീട്, ജിജോ മൂഴയിൽ, സുനീഷ്, വിമൽ, അഡ്വ. ജോസ് മാണി, ബിജു കോട്ടയിൽ, റോയി ആന്റണി, അജിത്ത്, ബിനു എം.ആർ തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
