പാർട്ടിക്കോട്ടകളിലെ തോൽവിയിൽ വീണ്ടും അണികളെ പഴിച്ച് പിണറായി വിജയൻ; മാറിയവർ തിരികെയെത്തുമെന്ന് പ്രത്യാശ
കോഴിക്കോട്:
നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംഘടനാ തലത്തിലെ തെറ്റുതിരുത്തലുകൾക്കായി സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗം കോഴിക്കോട്ട് ചേരുന്നു. സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന നിർണായക യോഗത്തിൽ ക കർശന മേൽനോട്ടത്തിനായി പാർട്ടി കേന്ദ്ര നേതൃത്വത്തിൽ നിന്ന് അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുക്കും. ജനറൽ സെക്രട്ടറി എം.എ. ബേബി, ബി.വി. രാഘവലു, കെ. ബാലകൃഷ്ണൻ, യു. വാസുകി, വിജൂ കൃഷ്ണൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തുന്നത്.
കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർ കൂടി ചേരുമ്പോൾ യോഗത്തിൽ പിബി അംഗങ്ങളുടെ സാന്നിധ്യം എട്ടായി ഉയരും. തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ വ്യത്യസ്ത നിലപാടുകളിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് വിപുലീകൃത യോഗം ചേരുന്നത്. തോൽവിയിൽ നിന്ന് പാഠ ഉൾക്കൊണ്ട് പാർട്ടി സ്വീകരിക്കേണ്ട ഭാവി പ്രവർത്തന രൂപരേഖ യോഗത്തിൽ ചർച്ച ചെയ്യും.
തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കേന്ദ്ര അവലോകന റിപ്പോർട്ട് വ്യക്തമാക്കിയ സാഹചര്യത്തിൽ, പിബി അംഗങ്ങളുടെ സാന്നിധ്യം യോഗത്തിൽ സ്വതന്ത്രമായ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘടനാ തലത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താൻ കേന്ദ്ര നേതൃത്വം തയ്യാറാകുമെന്ന ആകാംക്ഷയിലാണ് പാർട്ടി അണികൾ.
