കഴക്കൂട്ടത്ത് യുവാക്കളുടെ ഏറ്റുമുട്ടൽ: രണ്ടുപേർ അറസ്റ്റിൽ
കഴക്കൂട്ടം:
കഴക്കൂട്ടത്ത് യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുൻവൈരാഗ്യത്തിന്റെ പേരിൽ നടന്ന ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലുമായി മേനംകുളം സ്വദേശികളായ രതീഷ് (44), ബാലു (47) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.
മേനംകുളം സ്വദേശിയായ ലാലുവിനെ ക്രൂരമായി ആക്രമിച്ച കേസിലാണ് രതീഷ് എന്ന ‘പഞ്ചായത്ത് ഉണ്ണി’യെ ആദ്യം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 19-ന് ലാലുവിനെ തടിക്കഷണങ്ങൾ ഉപയോഗിച്ച് രതീഷ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ ആക്രമണത്തിന് പകരം ചോദിക്കാനായി ലാലുവിന്റെ സഹോദരനായ ബാലു, ഏപ്രിൽ 25-ന് വൈകുന്നേരം പഞ്ചായത്ത് നടയിൽ വെച്ച് രതീഷിനെ ആക്രമിക്കുകയായിരുന്നു.
തുടർന്നുണ്ടായ തർക്കത്തിൽ രതീഷ് കല്ലുകൊണ്ട് ബാലുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. ബാലു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രതീഷിനെതിരെ മറ്റൊരുകൂടി കേസ് രജിസ്റ്റർ ചെയ്തു. സമാനമായി രതീഷിനെ ആക്രമിച്ചതിന് ബാലുവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ രതീഷ് തിരുവനന്തപുരം സിറ്റി, റൂറൽ പരിധികളിലായി പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.
