മഞ്ചേരിയിൽ ഇരട്ട പോക്സോ കേസ്: രണ്ടാനച്ഛന് 120 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി
മഞ്ചേരി:
പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടാനച്ഛന് ആകെ 120 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ.എസ്. വരുണാണ് കേസിൽ ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. രണ്ട് പോക്സോ കേസുകളിലായി 60 വർഷം വീതം കഠിനതടവാണ് പ്രതിക്ക് ലഭിച്ചത്.
കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ (ക്രൈം 725/25) 12 വയസ്സുകാരിയായ കുട്ടിയെ 2023 സെപ്റ്റംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ പ്രതി സ്വന്തം വീട്ടിൽ വെച്ച് നിരന്തരം പീഡനത്തിനിരയാക്കി എന്നതാണ് കേസ്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം വീതം മൂന്ന് വെവ്വേറെ ശിക്ഷകളിലൂടെ ആകെ 60 വർഷം കഠിനതടവും 45,000 രൂപ പിഴയും കോടതി ചുമത്തി. പിഴയടച്ചില്ലെങ്കിൽ ഒൻപത് മാസം അധിക തടവ് അനുഭവിക്കണം.
രണ്ടാമത്തെ കേസിൽ (ക്രൈം 726/25) 11 വയസ്സുകാരിയെ വാടക ക്വാർട്ടേഴ്സിൽ വെച്ച് പീഡിപ്പിച്ചതിനാണ് പ്രതിക്ക് സമാനമായി 60 വർഷം കഠിനതടവും 45,000 രൂപ പിഴയും വിധിച്ചത്. ഇതോടെ രണ്ട് കേസുകളിലുമായി പ്രതി ആകെ 120 വർഷത്തെ കഠിനതടവും 90,000 രൂപ പിഴയും നേരിടേണ്ടിവരും.
