കേസ് ഒത്തുതീർപ്പാക്കാൻ വിസമ്മതിച്ചതിലുള്ള വിരോധം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച നാല് പേർ പേട്ട പൊലീസിന്റെ പിടിയിൽ
തിരുവനന്തപുരം:
തങ്ങൾക്കെതിരായി കോടതിയിൽ നിലനിൽക്കുന്ന കേസ് ഒത്തുതീർപ്പാക്കാൻ സഹകരിക്കാത്തതിലുള്ള വിരോധം കാരണം പേട്ട സ്വദേശിയായ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പ്രതികളെ പേട്ട പൊലീസ് പിടികൂടി.
ആലത്തറ, പുതുവൽവീട്ടിൽ ശശിയുടെ മക്കളായ സജി (42), സബൽ (37), ഒരുവാതിൽക്കോട്ട, താന്നിമൂട്ടിൽ വീട്ടിൽ ശശിധരന്റെ മകൻ ശരൺ (37), കുന്നുപുഴി, TC 12/1027 അലിയുടെ മകൻ അലി (38) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
2026 മേയ് 23-ാം തീയതി രാത്രി 11:00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലത്തറ ഗവൺമെന്റ് എൽ.പി.എസിന് മുന്നിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു. കോടതിയിൽ നിലനിൽക്കുന്ന കേസ് ഒത്തുതീർപ്പാക്കാൻ ഇവർ യുവാവിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
യുവാവ് ഇതിന് വിസമ്മതിച്ചതിലുള്ള വൈരാഗ്യം കാരണം, പ്രതികൾ നാലുപേരും ചേർന്ന് കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടി കൊണ്ട് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മറ്റ് നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പേട്ട പൊലീസ് അറിയിച്ചു.
