ഇടുക്കി ഇരട്ടക്കൊലപാതകം: ‘എനിക്ക് തെറ്റ് പറ്റിപ്പോയി’, കുറ്റം സമ്മതിച്ച് പ്രതി സജി കീഴടങ്ങി
ഇടുക്കി:
നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ പ്രതി സജി പോലീസിന്റെ പിടിയിലായി. ഒളിവിൽ പോയിരുന്ന സജി വീടിന് സമീപത്തെ കടയിലെത്തി കുറ്റം സമ്മതിച്ചതോടെയാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചുമൂടിയതായി സജി പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുതൽ ഒളിവിൽ പോയ സജിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് മലയിറങ്ങി വന്ന സജി, സമീപത്തെ കടയിലിരുന്ന് തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറയുകയായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മുൻവൈരാഗ്യം അടക്കമുള്ള കാര്യങ്ങളിൽ പോലീസ് കൂടുതൽ വ്യക്തത തേടുന്നുണ്ട്.
തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വസ്ത്രങ്ങൾ കണ്ടാണ് മരിച്ചവർ മേരിക്കുട്ടിയും റെജിയുമാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇതേ കുടുംബത്തിലെ നാഥനായിരുന്ന മാത്യുവിനെ 2018-ൽ കാണാതായ സംഭവത്തിലും പോലീസിന്റെ പുനരന്വേഷണം ഉടൻ ആരംഭിക്കും.
