ബംഗളൂരുവിൽ വൻ ദുരന്തം: മതിൽ ഇടിഞ്ഞുവീണ് കുടുംബശ്രീ അംഗങ്ങളായ രണ്ട് മലയാളി സ്ത്രീകൾ മരിച്ചു
ബെംഗളൂരുവിലെ ബൗറിംഗ് ആശുപത്രിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ സ്ഥലം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സന്ദർശിക്കുന്നു.
ബംഗളൂരു:
കർണാടകയിലുണ്ടായ കനത്ത മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞുവീണ് കേരളത്തിൽ നിന്നുള്ള വിനോദയാത്ര സംഘത്തിലെ രണ്ട് സ്ത്രീകൾ മരിച്ചു. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ബംഗളൂരു ബൗറിംഗ് ആശുപത്രിയുടെ മതിലാണ് കനത്ത മഴയിൽ തകർന്ന് വീണത്.
മൂവാറ്റുപുഴയിൽ നിന്നുള്ള അമൃതം പൊടി നിർമ്മാണ യൂണിറ്റിലെ 56 അംഗ കുടുംബശ്രീ സംഘമാണ് ബെംഗളൂരുവിലേക്ക് വിനോദയാത്ര പോയത്. മഴ ശക്തമായപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് താഴെ അഭയം തേടിയവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മറ്റ് മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. അപകടത്തിൽ ആകെ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
