നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു; വിധി കേട്ട് കുറ്റബോധമില്ലാതെ പ്രതി

 നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു; വിധി കേട്ട് കുറ്റബോധമില്ലാതെ പ്രതി

പാലക്കാട്:

നാടിനെ വിറപ്പിച്ച നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമരയ്ക്ക് (61) പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അയൽവാസികളായ സുധാകരൻ (50), അമ്മ ലക്ഷ്‌മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ‘അപൂർവങ്ങളിൽ അപൂർവം’ എന്ന് വിലയിരുത്തിയാണ് ജഡ്ജി കെന്നത്ത് ജോർജിൻ്റെ നിർണായക വിധി. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഈ തുക കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾക്ക് നൽകണം.

2025 ജനുവരി 27-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 2019-ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതി, മുൻവൈരാഗ്യത്താൽ വീടിന് മുന്നിൽ വെച്ച് സുധാകരനെയും അമ്മയെയും കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും സമൂഹത്തിന് വലിയ ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

അന്വേഷണ മികവും കോടതിയുടെ അഭിനന്ദനവും

കേസിൽ 56 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘത്തിൻ്റെ മികവിനെ കോടതി അഭിനന്ദിച്ചു. 82 സാക്ഷികളും 91 രേഖകളും കേസിൻ്റെ ഭാഗമായി ഹാജരാക്കി. പ്രോസിക്യൂഷൻ കേസ് ശാസ്ത്രീയമായി തെളിയിച്ചപ്പോൾ, പ്രതിഭാഗം അഭിഭാഷകൻ ചാറ്റ് ജിപിടിയുടെ സഹായത്തോടെ തയ്യാറാക്കിയ ചോദ്യങ്ങളെപ്പോലും കൃത്യമായി പ്രതിരോധിക്കാൻ ഡിവൈഎസ്പി മുരളീധരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സാധിച്ചു. മോക്ക് ട്രയൽ ഉൾപ്പെടെ സംഘടിപ്പിച്ച് കൃത്യമായ പ്ലാനിംഗോടെയാണ് പൊലീസ് വിചാരണയെ നേരിട്ടത്.

പൊലീസിനെതിരെ വിമർശനം, കൂസാതെ പ്രതി

വധശിക്ഷാ വിധി കേട്ടിട്ടും യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി ചെന്താമര പെരുമാറിയത്. വിചാരണവേളയിൽ “താൻ ഗാന്ധിജിയല്ലെന്നും തൂക്കിക്കൊന്നോളൂ” എന്നും പ്രതി കോടതിയിൽ വിളിച്ചുപറഞ്ഞിരുന്നു. അതേസമയം, ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലെത്തി ഭീഷണിപ്പെടുത്തിയ വിവരം അറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പൊലീസിന്റെ വീഴ്ചയാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News